വിളയൂർ-കൈപ്പുറം റോഡ് നവീകരിക്കണം
പട്ടാമ്പി ⚫ വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ വിളയൂർ കൈപ്പുറം റോഡിന്റെ തകർച്ചയിൽ ആശങ്കപ്പെട്ട് നാട്ടുകാർ. അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ ദിവസം തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം മൈലാടിക്കും ആക്കപ്പറമ്പിനും ഇടയിലുള്ള രാമച്ചംകുന്ന് ഭാഗത്ത് റോഡിന്റെ അരുക് ഇടിഞ്ഞ് തൊട്ടടുത്ത താഴ്ചയുള്ള ഭാഗത്ത് താമസിക്കുന്ന രാമച്ചംകുന്ന് വീട്ടിൽ ലക്ഷ്മിയുടെ വീട്ടിലേക്ക് മണ്ണും വെള്ളവും ഒഴുകി വരുകയും ചെയ്തത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കയാണ്. വലിയ രീതിയിലുള്ള മണ്ണിടിച്ചിലാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുമരാമത്ത് റോഡു വിഭാഗം അധികൃതർ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചുകൊണ്ട് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ്.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാന റോഡുകൂടിയാണ് വിളയൂർ കൈപ്പുറം റോഡ്. എന്നാൽ റോഡിന്റെ സംരക്ഷണ ഭിത്തിയിൽ പലയിടങ്ങളിലായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 2015 ലാണ് വിളയൂർ കൈപ്പുറം റോഡ് 8 മീറ്റർ വീതിയിൽ റബ്ബറൈസ് ചെയ്തത്. അതിനുശേഷം കാര്യമായ പ്രവർത്തികളൊന്നും ഈ റോഡിൽ ഉണ്ടായിട്ടില്ല. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വിവിധ പ്രദേശങ്ങളിലായി സംരക്ഷണ ഭിത്തികൾ തകർന്ന് അപകട ഭീഷണി നേരിടന്നുണ്ട്. സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ നിരവധിതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും, സംവിധാനങ്ങളെയും വിളയൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു. സംസ്ഥാനപാതയായ പെരിന്തൽമണ്ണ റോഡിൽ എത്തിച്ചേരുന്ന വിളയൂർ ഭാഗത്ത് നിരന്തരം അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ട്. റോഡുപണിയുടെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സർക്കാറിനും, വകുപ്പിനും നിവേദനം നൽകിയിരുന്നു. പിടിഎംവൈ ഹയർസെക്കൻഡറി സ്കൂളിന് സമീപം കൊടവൻകുന്ന് ഭാഗത്ത് പാടത്തിനു സമീപത്തുള്ള റോഡിന്റെ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് പ്രദേശത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തി നാടകെട്ടി പോയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ പരിഹാരമായില്ലെന്നും നാട്ടുകാർ പറഞ്ഞു. ചിറക്കൽ തോടിന്റെ വീതി വർധിപ്പിക്കണ്ടേതുണ്ട്. എറരളാത്ത് നഗറിന് താഴെ ആലിക്കപ്പള്ളിയാലിന് മുകൾ ഭാഗത്ത്, രാമച്ചംകുന്ന് പ്രദേശം, കാളഞ്ചിറപ്പാടം എന്നിവിടങ്ങളിലെല്ലാം അപകട സാധ്യത നിലനിൽക്കുകയാണ്.
റോഡിന്റെ നവീകരണത്തിനായി സംസ്ഥാന സർക്കാർ 5 കോടി 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനം പോലും നടത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. നിലവിൽ ഗതാഗതം നിരോധിച്ച ഭാഗത്ത് എപ്പോൾ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്ന് കാര്യത്തിൽ പോലും വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി സർക്കാർ അനുവദിച്ച തുക ഉപയോഗപ്പെടുത്തി റോഡ് തകരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തികൾ സ്ഥാപിച്ച് റോഡ് സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മണ്ണിടിച്ചിൽ ഉണ്ടായ രാമച്ചംകുന്നിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി പി അഹമ്മദ്, കെ മുരളി, വിളയൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ സന്ദർശിച്ചു.