logo
AD
AD

വിടപറഞ്ഞത് പാരമ്പര്യ കലയുടെ കുലപതി

പട്ടാമ്പി ⚫ കെ.പി വേലായുധൻ സഹപാഠികളുടെ സ്മരണയിൽ എന്നും ജ്വലിച്ചു നിൽക്കുന്ന ചെഞ്ചോര നിറമുള്ള നക്ഷത്രം. തന്റെ അവശതയിലും ആർക്കു മുന്നിലും തലകുനിക്കാത്ത പോരാളി. പ്രമേഹം മൂർച്ഛിച്ച് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നെങ്കിലും ഇച്ഛാശക്തി കൊണ്ട് മുളകൊണ്ടുള്ള വീട്ടുപയോഗ സാധനങ്ങളും, കരകൗശല വസ്തുക്കളും നിർമിച്ച് സംസ്ഥാനത്തുടനീളം വിവിധ പരിപാടികൾക്കിടയിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയനായി. പാരമ്പര്യത്തൊഴിലായ മുള കൊണ്ട് കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും നിർമിക്കുന്നതിൽ വിദഗ്‌ധനായിരുന്നു വേലായുധൻ, പൂതൻകളി, മരം കൊട്ട്, ചെണ്ട എന്നിവയിലും അറിയപ്പെടുന്ന കലാകാരനാണ്. കുടുംബസ്വത്തായി ലഭിച്ച മുന്നര സെന്റിൽ നിന്നും മൂന്നുസെന്റ് അങ്കണവാടിക്കായി വിട്ടുനൽകി. ബാക്കിയുള്ള അരസെന്റിലാണ് കര കൗശല നിർമാണശാല പ്രവർത്തിച്ചിരുന്നത്. ആറങ്ങോട്ടുകര എഴുമങ്ങാട് കളരിക്കൽപ്പറമ്പിൽ കെ പി വേലായുധൻ തന്റെ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയ കലാകാരനും, പോരാളിയുമാണ്. കേത്രാട്ടം കലാകാരനും. സിപിഐ എം തിരുമിറ്റക്കോട് മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. മുല്ലയ്ക്കൽ പൂരാഘോഷത്തിലെ പറയവേലയുടെ അമരക്കാരൻ. കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കലാകാരൻ. 2017 ഫോക്ലോർ അക്കാദമി പുരസ്കാരം ലഭിച്ച വേലായുധൻ ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലാ സെക്രട്ടറിയും റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബിന്റെ സ്ഥാപകനുമാണ്. ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം കേരള ബാങ്കിന്റെ പടിഞ്ഞാറങ്ങാടി ശാഖയിൽ നിന്നാണ് വിരമിച്ചത്. ഒരു കാലം, പട്ടാമ്പി സംസ്കൃത കോളേജിലെ ചുമരുകൾ ആ ശബ്ദം കാതോർത്തിരുന്ന വസന്തകാലം. താടിയുള്ളവരും, തടിച്ചവരും, സഞ്ചി തൂക്കിയവരും ഒക്കെയായി നൂറ് കണക്കിന് വിദ്യാർത്ഥികൾ. അവർക്കിടയിലൂടെ മുഴുനീളൻ സഞ്ചിതൂക്കിയ കറുത്ത കുറിയ ഒരു മനുഷ്യനെ കാത്തിരുന്ന കാലം. അടവ് പഠിച്ച് സഹപാഠികളെ അടിച്ചൊതുക്കാനൊരുങ്ങുന്ന അക്രമി സംഘത്തിനുമുമ്പിൽ കൂട്ടുകാർ ചിതറിത്തെറിക്കുമ്പോഴും സമർപ്പണത്തിൻ്റെ മുഷ്ടിചുരുട്ടി മുന്നിൽ നിന്ന ഒരാൾ.... ആകാശത്തിലെ അനന്തസ്വപ്നങ്ങളും പേറി അപരാജിതനായി നടന്നു കയറിയ ആ പഴയ കാലം. ആരോഗ്യപ്രശ്നങ്ങൾ മൂലം നടക്കൽ അസാധ്യമായപ്പോൾ ഇരുന്ന് നാടിനെ സ്വപ്നത്തിൻ്റെ സൗന്ദര്യം കാണാൻ പഠിപ്പിച്ച് പടിയിറങ്ങി കഥാവശേഷനായ വേലായുധന് ആദരാഞ്ജലി.

"ഇനി വേലായുധന്റെ കഥയാണ്, അല്ല അദ്ദേഹത്തിന്റെ ജീവിതമാണ്. നിറമുള്ള ജീവിതം നൽകാൻ വഴികാട്ടിയായ ഗുരുവിനെ കുറിച്ചാണ്. രഘുമാഷെ കുറിച്ച്". "എന്നെ ഞാനാക്കിയ ഗുരുനാഥൻ" എഴുമങ്ങാട് എ.യു.പി.സ്ക്‌കുളിലെ പഠനകാലം മൂന്ന്, നാല്, അഞ്ച്, ക്ലാസ്സുകളിൽ ഞാൻ തുടർച്ചയായി തോറ്റു. സ്ക്കൂളിൽ പോകാതെ സ്ക്‌കൂളിൽ നിന്ന് പേരുവെട്ടി. അത് 1975 ൽ. ആ ഓണക്കാലത്ത് ഞാൻ എൻ്റെ ഒരു ബന്ധുവീട്ടിൽ പോയി. ആസമയത്ത് കണ്ണനൂർ ആർട്‌സ് & സ്പോർട്ട്സ് ക്ലബിന്റെ വാർഷികം നടക്കുന്ന ദിവസം. ഞാനും കൂട്ടുകാരനും നാടകം കാണനെന്ന പേരിൽ അവിടെയ്ക്ക് പോയി. അവിടെ സ്റ്റജിന്റെ മുന്നിലായിത്തന്നെ ഞങ്ങൾ വള്ളിട്രൗസറിട്ട് ഇരുപ്പുറപ്പിച്ചു. ആദ്യം പ്രസംഗിച്ചത് ഞങ്ങളുടെ സ്ക്കൂളിലെ സംസ്കൃത അധ്യാപകനും പൊതു പ്രവർത്തകനുമായിരുന്ന എ. രഘുനാഥൻ മാസ്റ്റർ ആയിരുന്നു. മാഷടെ പ്രസംഗം കേൾക്കുമ്പോൾ എന്റെ മാഷാണല്ലോ എന്ന പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പ്രസംഗത്തിനിടയിൽ എന്നെശ്രദ്ധിച്ചിട്ടുണ്ടാവാം. പ്രസംഗം കഴിഞ്ഞ് വേദിയിൽ ഇരുന്നതിനുശേഷം എന്നെപിറ്റേദിവസം രാവിലെ തന്നെ ഞമ്മായിയയും കൂട്ടി സ്ക്കൂളിൽ എത്തി ഈ കാര്യങ്ങൾ അമ്മായി അച്ഛനോ ദുപറഞ്ഞു. അച്ചന്റെ മറുപടി അവൻ താന്തോന്നിയാ ണ്. അവൻ പറഞ്ഞത് കേൾക്കില്ല എന്നായിരുന്നു. ഈ വിവരം അമ്മയോട് അമ്മമായി പറയുകയും അതിനു പിറ്റേദിവസം അമ്മ എന്നെ കൂട്ടി സ്ക്‌കൂളിൽ പോവുകയും ചെയ്‌തു. നേരെ അമ്മ മഘുമാഷെയാണ് കണ്ടത്. ഞാനും അമ്മയും മാഷും കൂടി ഹെഡ്‌മാസ്റ്ററുടെ മുറിയിലെത്തി കാര്യങ്ങളെല്ലാം ഹെഡ്‌മാഷോട് ധരിപ്പിച്ച ശേഷം ഈ കുട്ടിയെ വീണ്ടും ചേർക്കണം എന്ന് മാഷ് ആവശ്യപ്പെട്ടു. ഹെഡ്മാസ്റ്ററുടെ മറുപടി ഇവനൊന്നും ശരിയാവില്ല. രാഘു മൂന്നുവർഷം തുടർച്ചയായി തോറ്റു ഇവനെ വീണ്ടും ചേർത്താൽ മറ്റുള്ള കൂട്ടികൾ കൂടി കേടുവരും എന്നായിരുന്നു. അല്ല മാഷെ ഒന്നുചേർക്കുക അവന്റെ കാര്യം ഞാൻ ശ്രദ്ധിച്ചുകൊള്ളാം എന്ന് രഘുമാഷും. മാപ്പുപറഞ്ഞതുകൊണ്ട് ഞാൻ ചേർക്കാം എന്നായി ഒടുവിൽ ഹെഡ്മാസ്റ്റർ അങ്ങനെ സ്ക്കൂളിൽ ചേർത്തു. അന്നുതന്നെ ശക്തിയേട്ടന്റെ കടയിൽ പോയി എനിക്ക് ഷർട്ടും ട്രൗസറും എടുത്തു തന്നു. തൊട്ടടുത്ത കടയിൽ നിന്ന് പാഠപുസ്കങ്ങളും നോട്ട് പുസ്തകങ്ങളും വാങ്ങിത്തന്നു. പിറ്റേദിവസം രാവിലെ ക്ലാസിൽ തോറ്റ ഒരു കുട്ടിയുടെ നാണക്കേടുമായി ഞാൻ ക്ലാസിൽ എത്തി.

മാഷ് എന്നെ വിളിച്ച് മൂന്നിലിരിക്കുന്ന എം.ജി. ശശിയുടെ അടുത്തിരുത്തി. അങ്ങനെ ഞാനും ശശിയും കൂട്ടുകാരായി. അന്ന് ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടിയാണ് ശശി. അങ്ങനെ ശശിയുടെ വീട്ടിൽ പോവാനും ഭക്ഷണം കഴിക്കാനും ഒന്നിച്ചു സ്ക്കൂളിൽ പോവാനും തുടങ്ങി. ശശിക്കുണ്ടായിരുന്ന ഗുണങ്ങൾ ഈ കൂട്ടുകെട്ടിലൂടെ എനിക്കും ഉണ്ടായി. സ്കൂൾ വീട്ട് വായനശാലയിൽ പോവുകയും പുസ്‌തകങ്ങൾ മിറച്ചുനോക്കുകയും ചെയ്തു. അന്നുമുതൽ വായന പതിവായി. അങ്ങനെ സ്‌കൂളിലെ ഏറ്റവും പഠിക്കുന്ന കൂട്ടികളിൽ ഒരാളായി മാറി. സാഹിത്യ സമാജത്തിലും, ബാലകലോത്സവങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടി. കവിത ചൊല്ലാനും, പ്രസംഗമത്സരത്തിൽ പങ്കെടുക്കാനും, കഥാപ്രസംഗം അവതരിപ്പിക്കാനും മറ്റും പഠിപ്പിച്ചു തന്നത് രഘുമാഷായിരുന്നു. എട്ടാം ക്ലാസിൽ പട്ടാമ്പി ഹൈസ്ക്കൂളിൽ ചേർന്നതോടെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനവും തുടങ്ങി. അതോടെ പൊതു പ്രവർത്തനരംഗത്ത് താൽപര്യം കാണിച്ചു. തുടർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ തിരുമിറ്റക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ ജോലിക്കായി നിയമിച്ചു. പിന്നീട് ജില്ലാ ബാങ്കിലും ജോലി കിട്ടി. എന്റെ ഇന്നത്തെ ജീവിതത്തിന് ഞാൻ രഘുമാഷോടാണ് കടപ്പെടിരിക്കുന്നതെന്ന വേലായുധൻ ഉറപ്പിച്ചു പറയുന്നു. 2010 നവംബര്‍ 22 നാണ് രഘുമാഷ് ഹൃദയാഘാതം മൂലം മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിച്ച "രഘു മാഷ്" എന്ന സ്മരണികയിൽ കെ പി വേലായുധൻ എഴുതിയ ലേഖനമാണ് ഇവിടെ പരിചയപ്പെടുത്തിയത്. പ്രിയ കലാകാരന്റെ ഓർമ്മയ്ക്കു മുമ്പിൽ ഒരിക്കൽ കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

latest News