പട്ടാമ്പി ടൗണിൽ വാഹന പാർക്കാണ് കീറാമുട്ടി
പട്ടാമ്പി ● പട്ടാമ്പി ടൗണിൽ വാഹനവുമായി എത്തുന്നവർക്ക് ഇരുട്ടടി നൽകി പാർക്കിങ് കരാറുകാർ. വാഹന പാർക്കിങ്ങിനായി മുനിസിപ്പാലിറ്റിയുടെ പാർക്കിങ് ഗ്രൗണ്ട് ഉപയോഗിക്കുന്നവരോട് ഈടാക്കുന്നത് അമിത ചാർജ്. നേരത്തെ കെഎസ്ആർടിസി സ്റ്റാൻഡ് ആയിരുന്ന സ്‌ഥലമാണ് ഇപ്പോൾ നഗരസഭ പാർക്കിങ് ഗ്രൗണ്ട്. സ്ഥലം ലേലത്തിലെടുത്ത വ്യക്തി തോന്നിയ ചാർജാണ് ഈടാക്കുന്നത്. ചോദ്യം ചെയ്യു ന്നവരെ ഭീഷണിപ്പെടുത്തുകയും സഭ്യമല്ലാത്ത ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്യുന്ന സ്ഥിതി. ടൗണിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി അഴുക്കുചാൽ നിർമാണം പുരോഗമിക്കുന്നതിനാൽ റോഡരികിൽ വാഹനം നിർത്തിയിടാൻ കഴിയില്ല. വ്യാപാര സ്‌ഥാപനങ്ങൾക്കു മുന്നിൽ നിർത്തിയിടാൻ സ്ഥാപന ഉടമകളും സമ്മതിക്കില്ല. ടൗണിൽ എവിടെ വാഹനം നിർത്തിയാലും പൊലീസും മോട്ടർ വാഹനവകുപ്പും പിഴ ചുമത്തും.
നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കുന്നില്ല. വാഹന പാർക്കിങ് നിരക്ക് പ്രദർശിപ്പിച്ചിട്ടില്ല. വാഹനങ്ങൾ വെയിലും മഴയും നനയാതെ സൂക്ഷിക്കാൻ ഷെഡ്ഡുകളില്ല. വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലങ്ങൾ വൃത്തിയാക്കലില്ല. ടൗണിൽ വരുന്ന കാർ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയാൽ 30 രൂപ നൽകണം. ഒരു മണിക്കൂറിലേറെ നിർത്തിയാൽ 50 രൂപയും. നിർത്തുന്ന സമയം 5 മണിക്കൂർ കഴിഞ്ഞാൽ 80 രൂപ നൽകാതെ കാർ എടുത്തു പോരാൻ കഴിയില്ല. ബൈക്ക് നിർത്ത ണമെങ്കിൽ മിനിമം 30 രൂപയും പിന്നീട് മണിക്കുറിനു 10 രൂപയും നൽകണം.
തൊട്ടടുത്തുള്ള ഗുരുവായുർ ക്ഷേത്രം പാർക്കിങ് ഗ്രൗണ്ടിൽ ബൈക്കിന് 10 രൂപയും കാറിനും ഓട്ടോക്കും 20 രൂപയും മാത്രമാണ് ഈടാക്കുന്നത്. റെയിൽവേ പാർക്കിങ് ഗ്രൗണ്ടിൽ കാർ 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നിർത്താൻ 50 രൂപയാണ്. നഗരസഭ പാർക്കിങ് ഗ്രൗണ്ടിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണ്. അന്വേഷണത്തിൽ മനസിലായത് കരാറുകാരുടെ കാലാവധി മാർച്ചിൽ അവസാനിക്കും. ഇത് മനസിലാക്കി പരമാവതി ലഭമുണ്ടാക്കാനാണ് അവരുടെ ഈ കടുംവെട്ട്. ഇത്തരത്തിൽ പൊതുസ്ഥലങ്ങൾ കരാറുകാർക്ക് ലേലത്തിൽ വെക്കുമ്പോൾ മുൻസിപാലിറ്റിയും ശ്രദ്ധിക്കേണ്ടതുണ്ട്. കുറഞ്ഞത് ഓരോ വാഹനങ്ങൾക്ക് ഈടാക്കുന്ന സംഖ്യയെ കുറിച്ചുള്ള ഒരു ബോർഡ് എങ്കിലും സ്ഥാപിക്കണം. പിന്നീട് പാർക്കിങിനായി വാഹന ഉടമകൾ പിന്നീട് കരാറുകാരുമായി ഒരു തർക്കത്തിന് തുനിയില്ലല്ലോ.
